Wednesday, March 24, 2010

മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

മതേതരനാടുകളിലേതുപോലെയോ കൂടുതലായോ മതന്യൂനപക്ഷങ്ങള്‍ക്ക് ഇസ്ലാമികരാഷ്ട്രത്തില്‍ മതസ്വാതന്ത്യ്രമുണ്ടാകുമെന്ന് താങ്കള്‍ അവകാശപ്പെടുകയുണ്ടായല്ലോ? എന്നാല്‍ ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദമുണ്ടോ? പാകിസ്താനിലും ബംഗ്ളാദേശിലുമെല്ലാം ഉള്ളവതന്നെ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.
ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256).
"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).
ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69).
"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).
ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).
പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).).
മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ.
ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''
ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''
മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: "ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).
ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: "മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46).
ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: "മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49).
മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: "ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസ്, ന്യൂഡല്‍ഹി).
ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: "ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75).
പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: "അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''.
ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.
ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.
അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: "സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്)
"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).
എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8).
ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല.

No comments:

Post a Comment