Saturday, March 13, 2010

വേദവും ഗീതയും ദൈവികമോ?

ഇന്ത്യയിലെ ഹൈന്ദവവേദങ്ങള്‍ ദൈവികമാണെന്ന് അംഗീകരിക്കുന്നുണ്ടോ?
വിദ്യ, വിജ്ഞാനം എന്നൊക്കെയാണ് വേദമെന്ന പദത്തിന്റെ അര്‍ഥം. അധ്യാത്മജ്ഞാനമെന്നാണ് അതിന്റെ വിവക്ഷ. വേദങ്ങള്‍ അപൌരുഷേയങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. അത് മനുഷ്യനിര്‍മിതമല്ലെന്നും ദൈവപ്രോക്തമാണെന്നും ചില വേദപണ്ഡിത•ാര്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ വേദങ്ങള്‍ സ്വയം അത്തരമൊരവകാശവാദമുന്നയിക്കുന്നില്ല.
ചരിത്രത്തിലെ എല്ലാ ജനസമൂഹങ്ങളിലേക്കും ദൈവദൂതന്മാര്‍ നിയോഗിതരായിട്ടുണ്ടെന്നും ദൈവികസന്ദേശം നല്‍കപ്പെട്ടിട്ടുണ്ടെന്നും ഇസ്ലാം സിദ്ധാന്തിക്കുന്നു. അതിനാല്‍ വേദങ്ങള്‍ ആര്യന്മാര്‍ക്ക് അവതീര്‍ണമായ ദിവ്യസന്ദേശങ്ങളുടെ ഭാഗമാവാനുള്ള സാധ്യത നിരാകരിക്കാനോ നിഷേധിക്കാനോ ന്യായമില്ല. എന്നല്ല, അത്തരമൊരു സാധ്യത തീര്‍ച്ചയായുമുണ്ട്. എന്നാല്‍ ഇന്ന് നിലവിലുള്ള ഋക്ക്, യജുസ്സ്, സാമം, അഥര്‍വം എന്നീ നാലു വേദങ്ങള്‍ ദൈവികമാണെന്ന് കരുതാവതല്ല. അവ മനുഷ്യ ഇടപെടലുകള്‍ക്ക് നിരന്തരം വിധേയമായതിനാല്‍ മൌലികത നഷ്ടമാവുകയും അപൌരുഷേയങ്ങളല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം വേദവിശ്വാസികള്‍ തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ രാധാകൃഷ്ണന്‍ എഴുതുന്നു:
"ആര്യ•ാര്‍ അവരുടെ ആദിമ വാസസ്ഥലത്തുനിന്ന് തങ്ങളുടെ ഏറ്റവും വിലപിടിച്ച സമ്പത്തെന്ന നിലയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ദിവ്യപ്രചോദനമുള്‍ക്കൊണ്ട ഗാനങ്ങള്‍ ശേഖരിച്ചു സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പുതിയ രാജ്യത്ത് ഇതര ദേവന്മാരെ ആരാധിക്കുന്ന വളരെയധികം ജനങ്ങളുമായി അവര്‍ക്ക് ഇടപെടേണ്ടിവന്നപ്പോള്‍ നേരിട്ടതിനാല്‍ അവ സമാഹരിക്കപ്പെട്ടതായി പൊതുവെ വിശ്വസിച്ചുവരുന്നു...
"വളരെക്കാലത്തോളം അഥര്‍വവേദത്തിന് ഒരു വേദത്തിന്റെ അന്തസ്സ് കൈവന്നിരുന്നില്ല. എങ്കിലും നമ്മുടെ ഇപ്പോഴത്തെ ഉദ്ദേശ്യത്തെ സംബന്ധിച്ചേടത്തോളം ഋഗ്വേദം പോലെത്തന്നെ അഥര്‍വവേദവും സ്വതന്ത്രങ്ങളായ ഉള്ളടക്കങ്ങളുടെ ചരിത്രപരമായ സമാഹാരമാകുന്നു. ചിന്തയുടെ ഒരു പില്‍ക്കാലയുഗത്തില്‍ നിര്‍മിക്കപ്പെട്ട ഈ വേദത്തില്‍ വ്യാപിച്ചു നില്‍ക്കുന്നത് വിഭിന്നമായ ഒരു മനോഭാവമത്രെ. തങ്ങള്‍ പതുക്കെപ്പതുക്കെ കീഴടക്കിക്കൊണ്ടിരുന്ന രാജ്യത്ത് മുമ്പുണ്ടായിരുന്ന ജനങ്ങള്‍ ആരാധിച്ചിരുന്ന ദേവന്മാരുടെയും ഭൂതപ്രേതാദികളുടെയും നേര്‍ക്ക് വൈദികാര്യന്മാര്‍ കൈക്കൊണ്ട ഒത്തുതീര്‍പ്പ് മനോഭാവത്തിന്റെ ഫലങ്ങളെ അതു കാണിക്കുന്നു''(ഭാരതീയ ദര്‍ശനം, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. പുറം 44, 45).
വേദങ്ങളിലെ ദൈവസങ്കല്‍പത്തില്‍ പോലും ഗുരുതരമായ മാറ്റം സംഭവിച്ചതായി ഡോ. രാധാകൃഷ്ണന്‍ വിലയിരുത്തുന്നു.
1017 സൂക്തങ്ങളും 10472 ഋക്കുകളും 8 അഷ്ടകങ്ങളും 10 മണ്ഡലങ്ങളുമുള്ള ഋഗ്വേദത്തിലെ പത്താം മണ്ഡലത്തെക്കുറിച്ച് രാധാകൃഷ്ണന്‍ പറയുന്നു: "പത്താം മണ്ഡലം പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണെന്ന് തോന്നുന്നു. വേദസൂക്തങ്ങളുടെ വികാസത്തിന്റെ അവസാനഘട്ടത്തില്‍ പ്രചാരത്തിലിരുന്ന വീക്ഷണങ്ങളാണ് അതിലടങ്ങിയത് എന്ന കാര്യത്തില്‍ സംശയമില്ല. ആദ്യകാലത്തെ ഭക്തിനിര്‍ഭരമായ കവിതയുടെ ജന്മസിദ്ധമായ വര്‍ണം ഇതില്‍ ദാര്‍ശനികചിന്തയുടെ വിളര്‍പ്പ് കലര്‍ന്ന് രോഗബാധിതമായപോലെ കാണപ്പെടുന്നു. സൃഷ്ടിയുടെ ഉത്ഭവം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള ഊഹാപോഹപ്രധാനങ്ങളായ സൂക്തങ്ങള്‍ ഇതില്‍ കാണാം. ഈ അമൂര്‍ത്തങ്ങളായ സിദ്ധാന്തചര്‍ച്ചകളോടൊപ്പം അഥര്‍വവേദകാലത്തിലേക്കു ചേര്‍ന്ന അന്ധവിശ്വാസപരങ്ങളായ ആകര്‍ഷണോച്ചാടന മന്ത്രങ്ങളും ഇതില്‍ കാണാനുണ്ട്. ഭാവപ്രധാനങ്ങളായ സൂക്തങ്ങളില്‍ സ്വയം അനാവരണം ചെയ്ത മനസ്സിന്റെ പ്രായമെത്തലിനെ സൂചിപ്പിക്കുന്നവയാണ് ഊഹാപോഹങ്ങളായ സൂക്തങ്ങളെങ്കില്‍, അന്ധവിശ്വാസപരമായ സൂക്തങ്ങള്‍ കാണിക്കുന്നത്, അപ്പോഴേക്ക് ഇന്ത്യയിലെ ആദിമനിവാസികളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളുമായി വൈദികാര്യന്മാര്‍ പരിചയപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണ്. പത്താം മണ്ഡലം പില്‍ക്കാലത്തുണ്ടായതാണ് എന്നതിന് ഇവ സാക്ഷ്യം വഹിക്കുന്നു''(Ibid പുറം 47).
ഋഗ്വേദത്തില്‍പോലും ഒരു ദൈവികഗ്രന്ഥത്തിന് ഒട്ടും യോജിക്കാത്തവിധമുള്ള ജാതീയത കടന്നുകൂടിയതായി കാണാം:
"ബ്രാഹ്മണോസ്യ മുഖമാസീദ്
ബാഹൂ രാജന്യഃ കൃതഃ
ഊരു തദസ്യ യദ്വൈശ്യഃ
പദ്ഭ്യാം ശൂദ്രോ അജായത'' (ഋഗ്വേദം 10: 90: 12)
(ആ പ്രജാപതിക്ക് ബ്രഹ്മണന്‍ മുഖമായി, മുഖത്തില്‍ നിന്നുല്‍പന്നമായി. ക്ഷത്രിയന്‍ ബാഹുക്കളില്‍ നിന്നുളവായി. ഊരുക്കളില്‍നിന്ന് വൈശ്യനുണ്ടായി. അവിടത്തെ പാദങ്ങളില്‍നിന്ന് ശൂദ്രന്‍ ജനിച്ചു.)
ഋഗ്വേദത്തിന്റെ രണ്ടാം ഭാഗത്തിന്റെ അവതാരികയില്‍, വേദങ്ങളിലെ മുഴുവന്‍ ഭാഗവും ഇന്ന് ലഭ്യമല്ലെന്നും അവയില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും അവ്യക്തവും ദുരൂഹവുമായ പലതും അവയിലുണ്ടെന്നും എന്‍.വി. കൃഷ്ണവാരിയര്‍ വ്യക്തമാക്കുന്നു.
"വേദങ്ങള്‍ പ്രമാദമുക്തങ്ങളോ എല്ലാം ഉള്‍ക്കൊള്ളുന്നതോ അല്ലെ''ന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ തന്റെ Indian Religions(പേജ് 22)ലും തെളിയിച്ചു പറഞ്ഞിട്ടുണ്ട്. നരേന്ദ്രഭൂഷണ്‍ എഴുതുന്നു: "ക്രമേണ പാഠാന്തരങ്ങളും ശാഖകളും നിലവില്‍വരികയും ലോപിക്കുകയും ചെയ്തു. ചിലര്‍ ബ്രാഹ്മണങ്ങളെയും വേദങ്ങളില്‍ ഉള്‍പ്പെടുത്തി. ഇങ്ങനെ സംഹിതയും ബ്രാഹ്മണവുമെല്ലാം കൂടിക്കുഴഞ്ഞപ്പോള്‍ വ്യാസന്‍ അവയെ പുനര്‍നിര്‍ണയം ചെയ്തിരിക്കാം. അങ്ങനെയാവാം വ്യാസന്‍ വേദം പകുത്തെന്ന കഥ നിലവില്‍വന്നത്... ഇവയില്‍നിന്ന് നമുക്ക് അനുമാനിക്കാവുന്നത് സംഹിതകളും ബ്രാഹ്മണങ്ങളും കൂടിക്കുഴഞ്ഞ് അസ്സല്‍ വേദമേത്, പ്രവചനമേത്, ശാഖയേത് എന്ന് തിരിച്ചറിയാനാവാതെ വന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നാണ്''(വൈദിക സാഹിത്യ ചരിത്രം, പുറം 51, 53).
സത്യവ്രത പട്ടേലിന്റെ ഭാഷയില്‍, "ഹിന്ദുമതത്തിന്റെ ആദ്യ സ്രോതസ്സ് വേദമാണ്. മുഴുവിഭാഗങ്ങളും അതിനോട് കൂറുപുലര്‍ത്തുകയും അതിന്റെ മൌലികത അംഗീകരിക്കുകയും ചെയ്യുന്നു. ചില വേദസൂക്തങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ നിലവിലുള്ളവതന്നെ ധാരാളമാണ്'' (Hinduisam Religion and Way of Life.Page 5).
ഋഗ്വേദം പത്താം മണ്ഡലത്തിലെ പത്താം സൂക്തത്തില്‍ സ്വന്തം സഹോദരനെ ലൈംഗികവേഴ്ചക്കു ക്ഷണിക്കുന്ന സഹോദരിയുടെ ഭാഷയും ശൈലിയും ഒരു ദൈവിക ഗ്രന്ഥത്തിന് ഒട്ടും അനുയോജ്യമല്ല. അപ്രകാരംതന്നെ സൂര്യഗ്രഹണത്തെയും ചന്ദ്രഗ്രഹണത്തെയും സംബന്ധിച്ച ഋഗ്വേദത്തിലെയും അഥര്‍വവേദത്തിലെയും പ്രസ്താവങ്ങള്‍ അബദ്ധജടിലങ്ങളും അന്ധവിശ്വാസാധിഷ്ഠിതങ്ങളുമത്രെ. അതിനാല്‍ വേദങ്ങളില്‍ നീക്കംചെയ്യേണ്ട പലതുമുണ്ടെന്ന് പ്രമുഖ ഹൈന്ദവ പണ്ഡിതന്മാര്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഗുരു നിത്യചൈതന്യയതി എഴുതുന്നു: "വേദങ്ങള്‍ ഏറ്റവും നികൃഷ്ടമായിട്ടുള്ള ഹിംസക്ക് അനുമതി നല്‍കുന്നുവെന്ന് മാത്രമല്ല, അവയെല്ലാം ചെയ്യേണ്ടതുതന്നെയാണെന്ന് വിവരിക്കുന്ന ഒട്ടേറെ മന്ത്രങ്ങളുണ്ട്. നിഷ്പക്ഷമതികളായിട്ടുള്ള ആര്‍ക്കും അത് കണ്ടില്ലെന്ന് ഭാവിക്കാന്‍ കഴിയുന്നതല്ല. ഹിന്ദുക്കളുടെ ഏറ്റവും ഉല്‍കൃഷ്ടമായ ശ്രുതി വേദമാണെന്ന് പറയുന്ന അതേ നാവുകൊണ്ട് അതില്‍ ഏറ്റവും ഹീനമായ മന്ത്രങ്ങളുണ്ടെന്നു കൂടി പറയേണ്ടിവരുന്നത് ഏതൊരു പണ്ഡിതന്നും ദുഃഖകരമായ അനുഭവം തന്നെയാണ്. എന്നാല്‍, ചില പണ്ഡിതന്മാര്‍ ചരിത്രസത്യങ്ങളോട് നീതികാണിക്കാതെ, വേദങ്ങളിലെ നീക്കംചെയ്യപ്പെടേണ്ടതായ ഈ മന്ത്രങ്ങളെ സാധൂകരിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നത് ഒരിക്കലും ക്ഷന്തവ്യമാണെന്ന് പറയാവതല്ല.''(ഗുരുകുലം മാസിക. ഉദ്ധരണം, ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ, പേജ് 212)
ചുരുക്കത്തില്‍, നിലവിലുള്ള വേദങ്ങള്‍ ദൈവികങ്ങളോ അപൌരുഷേയങ്ങളോ ആണെന്ന് വേദവിശ്വാസികള്‍ പോലും അവകാശപ്പെടുകയില്ല. അവയില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്, കൃത്രിമങ്ങള്‍ക്കിരയായിട്ടുണ്ട്, പലതും നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇതിലൊട്ടും അത്ഭുതമില്ല. വേദങ്ങളുടെ ചരിത്രം ആര്‍ക്കുമറിയില്ലല്ലോ. അതിന്റെ കാലത്തെക്കുറിച്ചുപോലും ഗുരുതരമായ അഭിപ്രായവ്യത്യാസമാണുള്ളത്. ക്രിസ്തുവിനു മുമ്പ് 6000 വര്‍ഷമാണെന്നും 4500 ആണെന്നും 3000 ആണെന്നും 1500 ആണെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. ഇതേക്കുറിച്ച് ഖണ്ഡിതമായി ആരും ഒന്നും പറയുന്നില്ല. ആര്യ•ാര്‍ ഇന്ത്യയിലെത്തിയ ശേഷമാണ് അവ ക്രോഡീകരിച്ചതെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. വേദാവതരണത്തിനും ക്രോഡീകരണത്തിനുമിടയിലെ സുദീര്‍ഘമായ കാലവ്യത്യാസം അവയിലെ ഗുരുതരമായ മാറ്റങ്ങള്‍ക്കും കൃത്രിമങ്ങള്‍ക്കും കാരണമാവുക സ്വാഭാവികമത്രെ. ഡോ. രാധാകൃഷ്ണന്‍ എഴുതുന്നു: "ആര്യന്മാര്‍ കൂടെ കൊണ്ടുവന്ന ചില ധാരണകളും വിശ്വാസങ്ങളും അവര്‍ ഇന്ത്യയുടെ മണ്ണില്‍ തുടര്‍ന്ന് വികസിപ്പിച്ചു. ഈ സൂക്തങ്ങള്‍ നിര്‍മിച്ചതിനു ശേഷം വളരെ നീണ്ട ഇടക്കാലം കഴിഞ്ഞായിരുന്നു അവ സമാഹരിക്കപ്പെട്ടത്''(ഭാരതീയ ദര്‍ശനം, പുറം 46).
വേദങ്ങള്‍ പ്രകാശിതമായ പ്രാക്തന വൈദികഭാഷ തന്നെ ഇന്നില്ലെന്നും നിലവിലുള്ള സംസ്കൃതം അതിന്റെ രൂപാന്തരമാണെന്നും വേദകാലത്തിനുശേഷം വളരെക്കഴിഞ്ഞാണ് അതുണ്ടായതെന്നും നരേന്ദ്രഭൂഷണ്‍ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു (വൈദിക സാഹിത്യ ചരിത്രം, പുറം 27, 39).
ഇത്തരത്തിലുള്ള എല്ലാ മനുഷ്യ ഇടപെടലുകളില്‍നിന്നും കൂട്ടിച്ചേര്‍ക്കലുകളില്‍നിന്നും വെട്ടിച്ചുരുക്കലുകളില്‍നിന്നും കൂട്ടിക്കലര്‍ത്തലുകളില്‍നിന്നും തീര്‍ത്തും മോചിതമായ, അവതരണം തൊട്ടിതേവരെയുള്ള ചരിത്രം മനുഷ്യരാശിയുടെ മുമ്പില്‍ തെളിഞ്ഞുനില്‍ക്കുന്ന ഗ്രന്ഥം ഖുര്‍ആന്‍ മാത്രമായതിനാലാണ് അതിനെ നിലവിലുള്ള ഏക ദൈവികഗ്രന്ഥമെന്ന് പറയുന്നത്. അത് പൂര്‍വിക ദൈവിക ഗ്രന്ഥങ്ങളെയെല്ലാം സത്യപ്പെടുത്തുകയും ചെയ്യുന്നു.
നിലവിലുള്ള വേദങ്ങള്‍ മനുഷ്യ ഇടപെടലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് ഡോ. രാധാകൃഷ്ണന്‍, എന്‍.വി. കൃഷ്ണവാരിയര്‍, നരേന്ദ്രഭൂഷണ്‍, സത്യവ്രത പട്ടേല്‍ പോലുള്ള വേദപണ്ഡിതന്മാര്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്.
മഹാഭാരതത്തില്‍ കുരുക്ഷേത്രയുദ്ധഭൂമിയില്‍ കൌരവരോട് യുദ്ധം ചെയ്യാന്‍ പാണ്ഡവന്മാര്‍ ചെന്നപ്പോള്‍ പാണ്ഡവവീരനായ അര്‍ജുനന് ബന്ധുജനങ്ങളെ കൊല്ലാന്‍ വലിയ ദുഃഖം തോന്നി. അര്‍ജുനന്റെ തേരാളിയായ കൃഷ്ണന്‍ അര്‍ജുനന്റെ അസ്ഥാനത്തുള്ള ആ ഹൃദയദൌര്‍ബല്യം മാറ്റാന്‍ പറഞ്ഞുകൊടുത്ത തത്വോപദേശമാണ് ഗീതയെന്ന് വിശ്വസിക്കപ്പെടുന്നു. വ്യാസമഹര്‍ഷിയാണ് ഗീതയുള്‍പ്പെടെയുള്ള മഹാഭാരതം നിര്‍മിച്ചത്.
ശ്രീകൃഷ്ണന്‍ ഭഗവാന്റെ അവതാരമാണെന്നും അതിനാല്‍ ഗീത ഭഗവദ്ഗീതയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഭഗവാന്‍ ഒരിക്കലും മനുഷ്യരൂപത്തില്‍ അവതരിക്കില്ലെന്നും അവതരിച്ചിട്ടില്ലെന്നുമാണ് പ്രമുഖരായ ഹൈന്ദവ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളും വ്യക്തമാക്കുന്നത്. സ്വാമി ദയാനന്ദ സരസ്വതി ഇക്കാര്യം ചോദ്യോത്തരരൂപത്തില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു:
"പ്രശ്നം: ഈശ്വരന്‍ അവതാരം സ്വീകരിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല. എന്തെന്നാല്‍ 'അജ ഏക പാത്' (35-53), 'സപര്‍യ്യഗാതുക്രമകായം' (40-8) എന്നു തുടങ്ങിയ യജുര്‍വേദ വചനങ്ങളില്‍നിന്ന് പരമേശ്വരന്‍ ജന്മം കൊള്ളുന്നില്ലെന്ന് മനസ്സിലാകുന്നുണ്ട്.
പ്രശ്നം:
യദാ യദാ ഹി ധര്‍മസ്യ
ഗ്ളാനിര്‍ഭവതി ഭാരത
അഭ്യുത്ഥാന മധര്‍മസ്യ
തദാത്മാനം സൃജാമ്യഹം (ഭഗവത് ഗീത അ: 4 ശ്ളോകം 7)
ധര്‍മത്തിന് ലോപം വരുമ്പോഴെല്ലാം ഞാന്‍ ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണന്‍ പറയുന്നുണ്ടല്ലോ?
ഉത്തരം: വേദവിരുദ്ധമായതുകൊണ്ട് ഇത് പ്രമാണമാകുന്നില്ല. ധര്‍മാത്മാവും ധര്‍മത്തെ രക്ഷിക്കാന്‍ ഇഛിക്കുന്നവനുമായ ശ്രീകൃഷ്ണന്‍ 'ഞാന്‍ യുഗം തോറും ജന്മം കൈക്കൊണ്ടു ശിഷ്ട ജനങ്ങളെ പരിപാലിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യും' എന്നിങ്ങനെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നതില്‍ ദോഷമൊന്നുമില്ല. എന്തെന്നാല്‍ 'പരോപകാരായ സതാം വിഭൂതയഃ' -സജ്ജനങ്ങളുടെ ശരീരം, മനസ്സ്, ധനം എന്നിവയെല്ലാം പരോപകാരത്തിനായിട്ടുള്ളതാണല്ലോ. എന്നാലും ശ്രീകൃഷ്ണന്‍ ഇതുകൊണ്ട് ഈശ്വരനാണെന്ന് വരുവാന്‍ തരമില്ല''(സത്യാര്‍ഥ പ്രകാശം, പുറം 304, 305).
ഈശ്വരന് അവതാരമുണ്ടാവില്ലെന്ന് ശ്രീവാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് (വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍, പുറം 357-359, 751, 752. മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്).
ഗീതതന്നെ അവതാര സങ്കല്‍പത്തെ നിരാകരിക്കുന്നു:
അവജാനന്തി മാം മൂഢാ
മാനുഷീം തനു മാ ശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂത മഹേശ്വരം
മോഘാശാ മോഘ കര്‍മ്മാണോ
മോഘജ്ഞാനാ വിചേതസഃ
രാക്ഷസി മാസുരി ചൈവ
പ്രകൃതീം മോഹിനീം ശ്രീതാഃ
(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി മനസ്സിലാക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവര്‍ ചെയ്യുന്ന കര്‍മങ്ങളും അവര്‍ക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവര്‍ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസ പ്രകൃതിയെയും അസുര പ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു.'' അധ്യായം 9, രാജ വിദ്യാ രാജഗുഹ്യയോഗം, ശ്ളോകം 11, 12).
ഗീതയിലെ ഇത്തരം സൂക്തങ്ങള്‍ ദിവ്യവചനങ്ങളാവാനുള്ള സാധ്യത നിഷേധിക്കാനാവില്ല. എന്നാല്‍ ശ്രീകൃഷ്ണന്‍ ഭഗവാനായിരുന്നുവെന്ന സങ്കല്‍പം തീര്‍ത്തും തെറ്റാണ്. ഗീതയുടെ തന്നെ ഉപര്യുക്ത പ്രസ്താവത്തിന് കടകവിരുദ്ധവുമാണ്. ശ്രീകൃഷ്ണന്‍ ദൈവദൂതനാവാനുള്ള സാധ്യതയാണ് ഏറെയുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തവും സത്യസന്ധവുമായ ചരിത്രം ലഭ്യമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഖണ്ഡിതമായൊരു നിഗമനത്തിലെത്തുക സാധ്യമല്ല.
ഗീതയുടെ വ്യക്തവും ഖണ്ഡിതവുമായ ചരിത്രം ലഭ്യമല്ല. അത് മഹാഭാരതയുദ്ധത്തോടനുബന്ധിച്ചാണോ രചിക്കപ്പെട്ടതെന്ന കാര്യത്തില്‍ പോലും വീക്ഷണ വ്യത്യാസമുണ്ട്. ഗീതയുടെ കാലവും വിവാദവിധേയമാണ്. ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നും മൂന്നാം നൂറ്റാണ്ടിലാണെന്നും ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നുമെല്ലാം അഭിപ്രായാന്തരമുണ്ട്. ഈ അവ്യക്തതയെക്കുറിച്ച് ഡോ. രാധാകൃഷ്ണന്‍ എഴുതുന്നു: "ഭഗവദ്ഗീത മഹാഭാരതത്തിന്റെ യഥാര്‍ഥ ഭാഗമാണെന്ന് നാം സ്വീകരിച്ചാല്‍ തന്നെയും അതില്‍ പല കാലഘട്ടങ്ങളിലെയും കൃതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുകൊണ്ട് നമുക്ക് ഗീതയുടെ കാലത്തെപ്പറ്റി ഉറപ്പ് പറയാനാവില്ല.'' (ഭാരതീയ ദര്‍ശനം, ഭാഗം 1, പുറം 481).
ഗീതാകര്‍ത്താവ് തന്റെ കാലത്തെ വിവിധ ചിന്താധാരകളെ സമന്വയിപ്പിക്കുകയും സമാഹരിക്കുകയുമാണുണ്ടായതെന്ന് ഡോ. രാധാകൃഷ്ണന്‍ തുടര്‍ന്നു പറയുന്നു.
ഏതായാലും ഗീത ദൈവികമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. "ദര്‍ശനം, മതം, സദാചാരങ്ങള്‍ എന്നിവയുടെ ഉപദേശങ്ങളടങ്ങുന്ന ഗ്രന്ഥമാണത്. അതിനെ ശ്രുതിയെന്നോ അഥവാ ഈശ്വരീയമായ അരുളപ്പാടെന്നോ കരുതുന്നില്ല. സ്മൃതിയെന്ന് പറയാവുന്നതാണ്''(കയശറ പുറം 477).
ചുരുക്കത്തില്‍ ഗീതയില്‍ ദൈവിക സന്ദേശങ്ങളുടെ അംശങ്ങളും ആശയങ്ങളും ഉണ്ടാവാമെങ്കിലും അതൊരു ദൈവിക ഗ്രന്ഥമല്ല. ഒരു ദൈവിക ഗ്രന്ഥമാണെന്ന് ഗീത സ്വയം അവകാശപ്പെടുന്നില്ലെന്നതും ശ്രദ്ധേയമത്രെ

No comments:

Post a Comment