Sunday, March 21, 2010

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരേ?

മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട്? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത്? അങ്ങനെയാണെങ്കില്‍ തന്നെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാന്‍ കാരണമെന്ത്?
മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം തന്റെ സമഗ്രമായ ഈ ജീവിതവ്യവസ്ഥ കാലദേശഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങള്‍ക്കും സമ്മാനിച്ചിട്ടുണ്ട്. തന്റെ സന്ദേശവാഹകരിലൂടെയാണത് അവതരിപ്പിച്ചത്. എല്ലാ ദൈവദൂതന്മാരും മനുഷ്യരാശിക്കു നല്‍കിയ ജീവിതാദര്‍ശം മൌലികമായി ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: "എല്ലാ സമുദായങ്ങളിലേക്കും നാം ദൂതനന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ ദൈവത്തെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കുക. പരിധിലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക.''(ഖുര്‍ആന്‍ 16: 36)
അങ്ങനെ ഒരു ജനതയില്‍ ദൈവദൂതന്‍ നിയോഗിതനാകുന്നു. തന്റെ ജനതയെ ദൈവികസ•ാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അപ്പോള്‍ അവരിലൊരു വിഭാഗം അദ്ദേഹത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. അവശേഷിക്കുന്നവര്‍ പൂര്‍വികാചാരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ദൈവദൂതന്റെ വിയോഗാനന്തരം ഹ്രസ്വമോ ദീര്‍ഘമോ ആയ കാലം കഴിയുന്നതോടെ അദ്ദേഹത്തിന്റെ അനുയായികള്‍തന്നെ ദൈവിക സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നു. പണ്ഡിത പുരോഹിതന്മാര്‍ അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്തുന്നു. ആവിധം സമൂഹം സത്യശുദ്ധമായ ദൈവപാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ വീണ്ടും ദൈവദൂതന്‍ നിയോഗിതനാവുന്നു. സമൂഹത്തിലെ ഒരുവിഭാഗം അദ്ദേഹത്തെ പിന്തുടരുകയും മറ്റുള്ളവര്‍ പഴയ സമ്പ്രദായങ്ങളില്‍തന്നെ നിലകൊള്ളുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ഒരു മതാനുയായികളായും അല്ലാത്തവര്‍ മറ്റൊരു മതക്കാരായും അറിയപ്പെടുന്നു. യഥാര്‍ഥത്തില്‍ എല്ലാ ദൈവദൂതന്മാരും ജനങ്ങളെ ക്ഷണിച്ചത് ഒരേ സ്രഷ്ടാവിലേക്കും അവന്റെ ജീവിതവ്യവസ്ഥയിലേക്കുമാണ്. ഇസ്രായേല്യര്‍ ദൈവികസന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ മോശെ പ്രവാചകന്‍ നിയോഗിതനായി. പിന്നീട് അദ്ദേഹത്തിന്റെ അനുയായികള്‍ വഴിപിഴച്ചപ്പോള്‍ യേശു നിയോഗിതനായി. യേശുവിന്റെ ക്ഷണം നിരാകരിച്ച് തങ്ങളുടെ ദുരാചാരങ്ങളിലുറച്ചുനിന്നവര്‍ ജൂതന്മാരായി അറിയപ്പെട്ടു. യേശുവിനെ പിന്തുടര്‍ന്നുവന്നവര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നു. ഈവിധം സമൂഹം സത്യപാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയോഗിതരാവുന്ന പുതിയ പ്രവാചകന്മാരെ അനുധാവനം ചെയ്യാതെ പൂര്‍വികാചാരങ്ങളെ പിന്തുടര്‍ന്നതിനാലാണ് ലോകത്ത് വിവിധ മതങ്ങളും അവയ്ക്കിടയില്‍ ഭിന്നതയും വൈരുധ്യങ്ങളും ഉണ്ടായത്.


"നദികള്‍ പലയിടങ്ങളിലും നിന്നാരംഭിച്ച് പല വഴികളിലൂടെ ഒഴുകി സമുദ്രത്തിലെത്തുന്നു. ആ വിധം മനുഷ്യന്‍ വ്യത്യസ്ത മാര്‍ഗമവലംബിച്ച് ദൈവത്തിലെത്തുന്നു. അതിനാല്‍ ശ്രീനാരായണഗുരു പറഞ്ഞപോലെ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്നതല്ലേ ശരി?''

ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടാനുള്ള പാതയാണല്ലോ മതം. തന്നിലേക്ക് വന്നുചേരാനുള്ള വഴിയേതെന്ന് നിശ്ചയിക്കേണ്ടത് സ്രഷ്ടാവായ ദൈവം തന്നെയാണ്. അതവന്‍ നിശ്ചയിക്കുകയും തന്റെ ദൂതന്മാരിലൂടെ മാനവസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഒരേസമയം സത്യമാവുക സാധ്യമല്ലെന്നത് സുവിദിതമാണല്ലോ. ഗണിതശാസ്ത്രത്തില്‍ രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാണെന്നത് ശരിയാണ്. മൂന്നാണെന്നതും അഞ്ചാണെന്നതും തെറ്റാണ്. ഓക്സിജനും ഹൈഡ്രജനും കൂടിച്ചേര്‍ന്നാല്‍ വെള്ളമുണ്ടാകുമെന്നത് സത്യമാണ്. മദ്യമുണ്ടാകുമെന്നത് അസത്യമാണ്. ഇവ്വിധം തന്നെ മതത്തില്‍ സത്യവും അസത്യവും ഏതെന്നത് മൌലിക പ്രധാനമാണ്. അദ്വൈതമാണ് സത്യമെന്നും ദ്വൈതം അസത്യമാണെന്നും ശ്രീശങ്കരാചാര്യര്‍ പറയുന്നു. ദ്വൈതമാണ് സത്യമെന്നും അദ്വൈതം അസത്യമാണെന്നും മാധ്വാചാര്യര്‍ സ്ഥാപിക്കുന്നു. ഇത് രണ്ടും അസത്യമാണെന്നും വിശിഷ്ടാദ്വൈതമാണ് സത്യമെന്നും രാമാനുജാചാര്യര്‍ അവകാശപ്പെടുന്നു. ദൈവാവതാര സങ്കല്പം സത്യമാണെന്ന് വിശ്വസിക്കുന്നവരും അസത്യമാണെന്ന് വിശ്വസിക്കുന്നവരും ഹൈന്ദവ പണ്ഡിതന്‍മാരിലുണ്ട്. പുനര്‍ജന്‍മസങ്കല്പത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഹൈന്ദവ പണ്ഡിതന്‍മാര്‍ തന്നെ ഹിന്ദുമതത്തിലെ വിവിധ വിശ്വാസങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അതിനാല്‍ വിവിധ മതങ്ങളിലെ ഏകദൈവത്വം, ത്രിയേകത്വം, ബഹുദൈവത്വം, ദ്വൈതം, അദ്വൈതം, ഏകദൈവാരാധന, ബഹുദൈവാരാധന, വിഗ്രഹാരാധന, വിഗ്രഹാരാധന കൊടിയ പാപമാണെന്ന വിശ്വാസം, പരലോക വിശ്വാസം, പുനര്‍ജന്മവിശ്വാസം, മനുഷ്യരൊക്കെ പരിശുദ്ധരായാണ് ജനിക്കുന്നതെന്ന വീക്ഷണം, പാപികളായാണ് പിറക്കുന്നതെന്ന പ്രസ്താവം പോലുള്ള കാര്യങ്ങള്‍ ഒരേസമയം സത്യവും ശരിയും സ്വീകാര്യവുമാവുകയില്ല. ആവുമെന്ന് പറയുന്നത് രണ്ടും രണ്ടും നാലാണെന്നതും അഞ്ചാണെന്നതും മൂന്നാണെന്നതും സത്യവും ശരിയുമാണെന്നു പറയുന്നതുപോലെ പരമാബദ്ധമാണ്.
അതുകൊണ്ടുതന്നെ മനുഷ്യ ഇടപെടലുകളില്‍നിന്ന് മുക്തമായ, സത്യശുദ്ധമായ ദൈവിക സന്‍മാര്‍ഗം ഏതെന്ന് അന്വേഷിച്ച് കണ്ടെത്തി അത് പിന്തുടരുകയാണ് വേണ്ടത്. വിജയത്തിന്റെ വഴിയും അതുതന്നെ. താന്‍ വിശ്വസിക്കുന്ന കാര്യവും അതിനു നേരെ വിരുദ്ധമായതും ഒരേസമയം സത്യവും സ്വീകാര്യവുമാണെന്ന്, ബോധമുള്ള ആരും അംഗീകരിക്കുകയില്ല. കമ്യൂണിസവും മുതലാളിത്തവും ഒരുപോലെ ശരിയും നല്ലതുമാണെന്ന് അവയെക്കുറിച്ചറിയുന്ന അവരുടെ അനുയായികളാരും പറയുകയില്ലല്ലോ.
യഥാര്‍ഥത്തില്‍ വേണ്ടത് മനുഷ്യനെ നന്നാക്കുന്ന മതമാണ്. അഥവാ, ഐഹികജീവിതത്തില്‍ മനസ്സിന് സമാധാനവും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സമാധാനവും രക്ഷയും രാഷ്ട്രത്തിന് ക്ഷേമവും ഭദ്രതയും ലോകത്ത് പ്രശാന്തിയും സര്‍വോപരി പരലോകത്ത് നരകത്തില്‍നിന്ന് മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പുവരുത്തുന്ന മതം. മതമില്ലാതെ ഇത് സാധ്യവുമല്ല.


"ഏത് മതവും സ്വീകരിക്കാമെന്ന് ഖുര്‍ആനില്‍ തന്നെ ഉണ്ടല്ലോ. ഖുര്‍ആന്‍ 2: 62-ല്‍ ഇങ്ങനെ കാണാം: 'ഉറപ്പായി അറിയുക: ഈ പ്രവാചകനില്‍ വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാവുന്നതല്ല'. ഇതിനെക്കുറിച്ച് എന്തു പറയുന്നു?''

യഹൂദരുടെ വംശീയവാദത്തെ നിരാകരിക്കുന്ന വിശുദ്ധവാക്യമാണിത്. തങ്ങളുടെ വംശം മാത്രമാണ് ദൈവത്തിന് പ്രിയപ്പെട്ടവരും സ്വര്‍ഗാവകാശികളുമെന്നായിരുന്നു അവരുടെ അവകാശവാദം. തങ്ങള്‍ എങ്ങനെ ജീവിച്ചാലും രക്ഷപ്രാപിക്കുമെന്നും മറ്റുള്ളവരെല്ലാം നരകാവകാശികളായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: "വംശമോ ജാതിയോ സമുദായമോ അല്ല വിജയനിദാനം; മറിച്ച് ദൈവത്തിലും പരലോകത്തിലുമുള്ള വിശ്വാസവും സല്‍ക്കര്‍മവുമാണ്.''
ദൈവത്തിലും മരണാനന്തര ജീവിതത്തിലും യഥാവിധി വിശ്വസിക്കലും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കലും തന്നെയാണ് ഇസ്ലാം. ആര്‍ ആവിധം ജീവിക്കുന്നുവോ അവര്‍ മുസ്ലിംകളാണ്. അവരുടെ വംശമോ വര്‍ഗമോ ദേശമോ ജാതിയോ ഏതായിരുന്നാലും ശരി. ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിച്ച് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുന്നതോടെ അവര്‍ അവരല്ലാതായിത്തീരുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിതരീതികളിലും സമൂലമായ മാറ്റം സംഭവിക്കുന്നു. പിന്നെ, നിലവിലുള്ള പേരിലവരറിയപ്പെടാനും ഇടയില്ല. അതിനാല്‍ ഖുര്‍ആന്‍ ഇവിടെയും വിജയത്തിന്റെ നിദാനമായി ഊന്നിപ്പറഞ്ഞത് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും തന്നെയാണ്.
(വിശദീകരണത്തിന് ഡയലോഗ് സെന്റര്‍ പ്രസിദ്ധീകരിച്ച 'സര്‍വമതസത്യവാദം' എന്ന കൃതി കാണുക.)

No comments:

Post a Comment