Monday, March 22, 2010

ദൈവം കഅ്ബയിലോ?

മുസ്ലിംകള്‍ എന്തിനാണ് നമസ്കാരത്തില്‍ കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കുന്നത്? കഅ്ബയിലാണോ ദൈവം? അല്ലെങ്കില്‍ കഅ്ബ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ?
A
ഇസ്ലാമിന്റെ വീക്ഷണത്തില്‍ ദൈവം ഏതെങ്കിലും പ്രത്യേകസ്ഥലത്ത് പരിമിതനോ കുടിയിരുത്തപ്പെട്ടവനോ അല്ല. ദൈവത്തിന് പ്രതിമകളോ പ്രതിഷ്ഠകളോ ഇല്ല.
"കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം അവന്റെ വദനമുണ്ട്. അല്ലാഹു അതിവിശാലനും സര്‍വജ്ഞനുമത്രെ.''(ഖുര്‍ആന്‍ 2: 115)
"ആകാശഭൂമികളുടെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേര്‍ തമ്മില്‍ രഹസ്യസംഭാഷണം നടക്കുന്നില്ല, അവരില്‍ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കില്‍ അഞ്ചുപേരുടെ രഹസ്യസംഭാഷണം-ആറാമനായി അല്ലാഹു ഇല്ലാതെ നടക്കുന്നില്ല. രഹസ്യംപറയുന്നവര്‍ ഇതിലും കുറച്ചാവട്ടെ കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടൊപ്പമുണ്ടായിരിക്കും.'' (58:7)
"മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. അവന്റെ മനസ്സിലുണരുന്ന തോന്നലുകള്‍ വരെ നാമറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോടടുത്തവനത്രെ നാം.''(50: 16)
ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യരെയും അഖില ജീവിത മേഖലകളിലും ഏകീകരിക്കുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്ലാം. അതിന്റെ ആരാധനാക്രമം വിശ്വാസികളെ ഏകീകരിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിക്കുന്നു. ഇതു സാധ്യമാവണമെങ്കില്‍ എല്ലാവരുടെയും ആരാധനാരീതി ഒരേവിധമാവേണ്ടതുണ്ടല്ലോ. അതിനാല്‍ നമസ്കാരത്തില്‍ വിശ്വമെങ്ങുമുള്ള വിശ്വാസികള്‍ക്ക് തിരിഞ്ഞുനില്‍ക്കാന്‍ ഒരിടം അനിവാര്യമത്രെ. അത് ദൈവത്തെ മാത്രം ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബയായി നിശ്ചയിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ആ വിശുദ്ധ ദേവാലയം ലോകജനതയെ ഏകീകരിക്കുന്ന കേന്ദ്രബിന്ദുവാണ്. ദൈവം പ്രത്യേകമായി കുടിയിരുത്തപ്പെട്ട ഇടമോ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ഒന്നുമല്ല. മറിച്ച്, അത് ഏകദൈവാരാധനയുടെ പ്രതീകമാണ്.
"നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശക കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്.'' (ഖുര്‍ആന്‍ 3:96)
"ഈ മന്ദിരത്തെ നാം ജനങ്ങള്‍ക്ക് ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും സ്മരിക്കുക''(2:125). "വിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് (സാമൂഹിക ജീവിതത്തിന്റെ) നിലനില്‍പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു''(5: 97).
അതിനാല്‍ വിശുദ്ധ ദേവാലയത്തെയല്ല ആരാധിക്കേണ്ടത്, അതിന്റെ നാഥനായ ദൈവത്തെ മാത്രമാണ്. "അതിനാല്‍ നിങ്ങള്‍ ഈ മന്ദിരത്തിന്റെ നാഥനെ വണങ്ങുവിന്‍''(106:3).
ചില പ്രമുഖ ചരിത്രകാര•ാര്‍ പോലും തെറ്റിദ്ധരിക്കുകയും തെറ്റായി രേഖപ്പെടുത്തുകയും ചെയ്തതുപോലെ കഅ്ബ ഒരു കല്ലല്ല. കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ട പന്ത്രണ്ടു മീറ്റര്‍ നീളവും പത്തുമീറ്റര്‍ വീതിയും പതിനഞ്ചുമീറ്റര്‍ ഉയരവുമുള്ള ഒരു മന്ദിരമാണ്. കഅ്ബ എന്ന പദം തന്നെ ഘനചതുരത്തെ(ക്യൂബ്)യാണ് പ്രതിനിധീകരിക്കുന്നത്. നിര്‍മാണചാതുരിയോ ശില്‍പഭംഗിയോ കലകളോ കൊത്തുപണികളോ ഒട്ടുമില്ലാത്ത ലാളിത്യത്തിന്റെ പ്രതീകമാണത്.
എന്നാല്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭവനമാണത്. നൂറു കോടിയോളം മനുഷ്യര്‍ നിത്യവും നന്നെ ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും അതിന്റെ നേരെ തിരിഞ്ഞുനില്‍ക്കുന്നു. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികളുടെ മുഖം അന്ത്യവിശ്രമത്തിനായി തിരിച്ചുവയ്ക്കപ്പെട്ടതും കഅ്ബയുടെ നേരെയാണ്. ജനവികാരങ്ങളുമായി ഈവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മന്ദിരവും ലോകത്ത് വേറെയില്ല. ദൈവത്തിന്റെ ഭവനമാണത്. അതുകൊണ്ടുതന്നെ മുഴുവന്‍ മനുഷ്യരുടേതുമാണ്. ഏകദൈവാരാധനയുടെ പ്രതീകവും എല്ലാ ഏകദൈവാരാധകരുടെയും പ്രാര്‍ഥനയുടെ ദിശയുമാണത്.

"എന്തിനാണ് മുസ്ലിംകള്‍ കഅ്ബക്കു ചുറ്റും കറങ്ങുന്നത്? എന്താണ് അതിന്റെ പ്രയോജനം? ഒരര്‍ഥവുമില്ലാത്ത ആചാരമല്ലേ അത്?''
ദൈവമാണ് തന്നെ എങ്ങനെ ആരാധിക്കണമെന്ന് തീരുമാനിക്കേണ്ടത്. പൂര്‍വപ്രവാചകനായ ഇബ്റാഹീം നബിയുടെ കാലം തൊട്ടേയുള്ള ദൈവനിശ്ചിതമായ ആരാധനാകര്‍മമാണത്. നമുക്കു തോന്നിയതുപോലെയല്ലല്ലോ നാം ദൈവത്തെ വണങ്ങേണ്ടത്. അങ്ങനെ ആയിരുന്നുവെങ്കില്‍ നമുക്ക് യുക്തമെന്ന് തോന്നുന്ന രീതികള്‍ ആവിഷ്കരിക്കാമായിരുന്നു. എന്നാല്‍ ആരാധനാകര്‍മങ്ങള്‍ ഏതൊക്കെയെന്നും എപ്പോള്‍, ഏതുവിധമെന്നും ദൈവം കണിശമായി നിര്‍ണയിച്ചിട്ടുണ്ട്. തന്റെ ദൂതന്മാരിലൂടെ സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട്. അവയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ വെട്ടിക്കുറയ്ക്കാനോ മാറ്റംവരുത്താനോ ആര്‍ക്കും അനുവാദമോ അവകാശമോ ഇല്ല. കഅ്ബക്കു ചുറ്റുമുള്ള കറക്കവും ഈവിധം നിര്‍ണിത രൂപമുള്ള, ദൈവനിര്‍ദിഷ്ടമായ ആരാധനാ കര്‍മമാണ്. എന്നാല്‍ ഇതിന്റെ പിന്നില്‍ മഹത്തായ യുക്തിയും അര്‍ഥവുമുണ്ടെന്ന് അല്‍പം ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.
മനുഷ്യന്‍ പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; അതിലെ അത്ഭുതകരമായ സംവിധാനത്തോട് ഉള്‍ച്ചേരുന്ന അതിവിശിഷ്ടമായ ആരാധനാകര്‍മമാണത്. വിശുദ്ധ കഅ്ബയാണതിന്റെ കേന്ദ്രബിന്ദു. ജനം അതിനു ചുറ്റും കറങ്ങുന്നു. സൌരയൂഥത്തിലെ ഗ്രഹങ്ങള്‍ സൂര്യനു ചുറ്റുമെന്നപോലെ. പരമാണുവിലെ ഇലക്ട്രോണുകള്‍ ന്യൂക്ളിയസിനു ചുറ്റും കറങ്ങുന്നതുപോലെ. ഏഴുതവണ ചുറ്റിയാലേ ഒരു പ്രാവശ്യമായി പരിഗണിക്കുകയുള്ളൂ. അഥവാ ഏഴു പ്രാവശ്യം ചുറ്റുന്നതാണ് ഒരു ത്വവാഫ്. ഇവിടെ ഏഴ് എന്നത് പ്രപഞ്ചഘടനയെ പ്രതിനിധീകരിക്കുന്നു. ഭൂഖണ്ഡങ്ങള്‍ ഏഴാണല്ലോ. സമുദ്രവും ഏഴുതന്നെ. ആകാശവും ഏഴാണെന്ന് ഖുര്‍ആന്‍ പറയുന്നു.
വലതുവശത്തിന് ഏറെ പ്രാമുഖ്യം കല്‍പിച്ച ഇസ്ലാം ത്വവാഫില്‍ കഅ്ബ, തീര്‍ഥാടകന്റെ ഇടതുവശത്താവണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു. ഇത് വളരെയേറെ ശ്രദ്ധേയമത്രെ. ഇതുവഴി കഅ്ബക്കു ചുറ്റുമുള്ള കറക്കം പ്രകൃതിവ്യവസ്ഥയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നു. സൌരയൂഥത്തിലെ ഗോളങ്ങള്‍ സൂര്യനെ ചുറ്റുന്നത്, അത് ഇടതുവശം വരുംവിധമാണ്. അഥവാ ത്വവാഫിലേതുപോലെ, ഘടികാരത്തിന്റെ സൂചി പിറകോട്ട് തിരിയുംവിധമാണ്. ഗ്രഹങ്ങള്‍ സ്വന്തം അക്ഷത്തില്‍ കറങ്ങുന്നതും ആവിധം തന്നെ. ധൂമകേതുക്കള്‍ സൂര്യനുചുറ്റും ചലിക്കുന്നതും അതേ ദിശയിലാണ്. അണ്ഡ-ബീജസങ്കലനം നടക്കുംമുമ്പ് പുരുഷബീജങ്ങള്‍ അണ്ഡത്തിനു ചുറ്റും കറങ്ങുന്നതും ആന്റിക്ളോക്ക് വൈസിലാണ്. അങ്ങനെ വിശിഷ്ടമായ ഈ ആരാധനാകര്‍മം പ്രപഞ്ചവ്യവസ്ഥയോട് വിസ്മയകരമാംവിധം യോജിച്ചുവന്നിരിക്കുന്നു. പരമാണു മുതല്‍ ഗാലക്സി വരെയുള്ള പ്രവിശാലമായ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ് താനെന്നും അവയൊക്കെ സ്രഷ്ടാവായ ദൈവത്തിന് വഴങ്ങി, വണങ്ങുന്നപോലെ താനും അവനെ മാത്രം ആരാധിച്ചും അനുസരിച്ചും ജീവിക്കേണ്ടവനാണെന്നുമുള്ള ബോധമുണര്‍ത്തുന്ന ഈ അനുഷ്ഠാനം താനെങ്ങനെ ചെയ്യുമെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനം കൂടിയാണ്.
കഅ്ബക്കു ചുറ്റുമുള്ള കറക്കത്തിന്റെ അതിമഹത്തരവും അത്യന്തം വിസ്മയകരവുമായ ഈ അര്‍ഥതലങ്ങള്‍ അറിയാന്‍ സാധിച്ചത് അടുത്തകാലത്ത് മാത്രമാണ്. ഇനിയും പിടികിട്ടാത്ത പല മാനങ്ങളും അതിനുണ്ടായേക്കാം. ദൈവനിര്‍ദിഷ്ടമായ ആരാധന അവന്റെ സൃഷ്ടികളായ മനുഷ്യര്‍ അതിന്റെ യുക്തിയും ന്യായവും മനസ്സിലായാലും ഇല്ലെങ്കിലും നിശ്ചിത രൂപത്തില്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്.

No comments:

Post a Comment