Friday, April 2, 2010

പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം

സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
പ്രകൃതിപരമായ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ സ്ത്രീയുടെ പ്രധാന പ്രവര്‍ത്തനരംഗം വീടുതന്നെയാണ്. മഹിതമായ കൃത്യം മാതൃത്വവും. എന്നാല്‍ സ്ത്രീ പൊതുജീവിതത്തില്‍ ഇടപെടുന്നതിനെയോ സജീവപങ്കാളിത്തം വഹിക്കുന്നതിനെയോ ഇസ്ലാം വിലക്കുന്നില്ല. എന്നല്ല; അതനുവദിക്കുകയും അനിവാര്യസന്ദര്‍ഭങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അധ്യയനത്തിലും അധ്യാപനത്തിലും പ്രവാചകന്റെ കാലംതൊട്ടുതന്നെ സ്ത്രീകളും പുരുഷന്മാരെപ്പോലെ സജീവമായി പങ്കെടുത്തുപോന്നിട്ടുണ്ട്. പ്രവാചകസന്നിധിയില്‍ വന്ന് കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കുന്നതിലും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും അവരൊട്ടും പിന്നിലായിരുന്നില്ല. പ്രവാചകചര്യയുടെ നിവേദകരില്‍ പ്രമുഖരായ വനിതകള്‍ ഉണ്ടാവാനുള്ള കാരണവും അതത്രെ.
പ്രവാചകപത്നി ആഇശയുടെ പാണ്ഡിത്യം സുവിദിതമാണ്. ഇമാം സുഹ്രി പറയുന്നു: "ആഇശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു. പ്രവാചകന്റെ അനുചര•ാരില്‍ പ്രമുഖര്‍ പോലും അവരോട് ചോദിച്ച് പഠിക്കാറുണ്ടായിരുന്നു''. സുബൈറിന്റെ മകന്‍ ഉര്‍വ രേഖപ്പെടുത്തുന്നു: "ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, വിജ്ഞാനം, കവിത, കര്‍മശാസ്ത്രം, അനുവദനീയം, നിഷിദ്ധം, വൈദ്യം, അറബികളുടെ പുരാതന വൃത്താന്തങ്ങള്‍, ഗോത്രചരിത്രം എന്നിവയില്‍ ആഇശയേക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല''.
ലബീദിന്റെ മകന്‍ മഹ്മൂദ് പറയുന്നു: "പ്രവാചകപത്നിമാരെല്ലാം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നു. എന്നാല്‍ ആഇശയോടും ഉമ്മുസല്‍മയോടുമൊപ്പമെത്തിയിരുന്നില്ല മറ്റുള്ളവര്‍.''
പ്രവാചകപത്നിമാരില്‍ ആഇശ മാത്രം 2210 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ഉമ്മുസല്‍മയും നിരവധി ഹദീസുകള്‍ നിവേദനം ചെയ്യുകയുണ്ടായി. സ്ത്രീകള്‍ മാത്രമല്ല, ധാരാളം പുരുഷന്മാരും അവരില്‍നിന്ന് അറിവ് നേടിയിരുന്നു. വൈജ്ഞാനികരംഗത്തെന്നപോലെ ഇസ്ലാമികപ്രബോധന പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ സജീവ പങ്കുവഹിച്ചു. അതിനാല്‍ പുരുഷന്മാരെപ്പോലെത്തന്നെ അവരും കൊടിയ പീഡനങ്ങള്‍ക്കിരയായി. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിപോലും സുമയ്യ എന്ന സ്ത്രീയാണ്. ജന്മനാട്ടില്‍ ജീവിതം ദുസ്സഹമായി പലായനം അനിവാര്യമായപ്പോള്‍ സ്ത്രീകളുമതില്‍ പങ്കാളികളായി.
പ്രവാചകന്റെയോ സച്ചരിതരായ ഖലീഫമാരുടെയോ കാലത്ത് പൊതുജീവിതത്തില്‍നിന്ന് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല. യുദ്ധരംഗത്തുപോലും സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഭടന്മാര്‍ക്ക് വെള്ളമെത്തിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും നേതൃത്വം നല്‍കിയത് പ്രവാചകപത്നി ആഇശയായിരുന്നു. ഉമ്മു സുലൈമും ഉമ്മു സലീത്തും ഈ സാഹസത്തില്‍ പങ്കുചേരുകയുണ്ടായി.
ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ആഹാരമൊരുക്കിക്കൊടുക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്ത വനിതകള്‍ക്ക് പ്രവാചകന്‍ സമരാര്‍ജിത സമ്പത്തില്‍നിന്ന് വിഹിതം നല്‍കുകയുണ്ടായി. ഉഹ്ദ് യുദ്ധത്തില്‍ മുറിവേറ്റവരെയും രക്തസാക്ഷികളെയും മദീനയിലേക്കെത്തിക്കുന്ന ചുമതല നിര്‍വഹിച്ചത് മുഅവ്വിദിന്റെ പുത്രി റുബയ്യഉം സഹപ്രവര്‍ത്തകരുമായിരുന്നു. ഉമ്മു അതിയ്യ ഏഴു യുദ്ധങ്ങളില്‍ സംബന്ധിക്കുകയുണ്ടായി. അനസുബ്നു മാലിക്കിന്റെ മാതാവ് ഉമ്മു സുലൈമും നിരവധി യുദ്ധങ്ങളില്‍ പ്രവാചകനെ അനുഗമിക്കുകയുണ്ടായി. ഖന്‍ദഖ് യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാനെത്തിയ ശത്രുവെ കൂര്‍ത്ത കമ്പെടുത്ത് കുത്തിക്കൊന്നത് സ്വഫിയ്യയാണ്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പരിരക്ഷയ്ക്കായി പൊരുതിയ പ്രമുഖരിലൊരാള്‍ ഉമ്മു അമ്മാറയാണ്. അവരുടെ ശരീരത്തില്‍ നിരവധി മുറിവുകളേല്‍ക്കുകയുണ്ടായി. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്തു നടന്ന യമാമ യുദ്ധത്തില്‍ പങ്കെടുത്ത അവരുടെ ശരീരത്തില്‍ പന്ത്രണ്ടു മുറിവുകളുണ്ടായിരുന്നു. ഈവിധം രണാങ്കണത്തില്‍ ധീരമായി പൊരുതിയ നിരവധി വനിതകളെ ഇസ്ലാമികചരിത്രം പരിചയപ്പെടുത്തുന്നുണ്ട്.
ആധുനികലോകത്തും മുസ്ലിം സ്ത്രീകള്‍ സമരരംഗത്ത് സജീവമായി പങ്കെടുത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റിദാ ഷാ പഹ്ലവിയുടെ ഏകാധിപത്യ മര്‍ദക ഭരണത്തിനെതിരെ ഖുമൈനി നയിച്ച പോരാട്ടത്തിലും റഷ്യന്‍ അധിനിവേശത്തിനെതിരെ അഫ്ഗാന്‍ ജനത നടത്തിയ ചെറുത്തുനില്‍പിലും സ്ത്രീകള്‍ ധീരോജ്ജ്വലമായ സേവനങ്ങളര്‍പ്പിക്കുകയുണ്ടായി. ഇസ്ലാമിക സമരനിരയിലെ സ്ത്രീസാന്നിധ്യം പാശ്ചാത്യ മാധ്യമങ്ങള്‍പോലും എടുത്തുകാണിക്കാന്‍ നിര്‍ബന്ധിതമാകുംവിധം അവഗണിക്കാനാവാത്തതാണ്.
സ്ത്രീ വീടിന് പുറത്തുപോയി തൊഴിലിലേര്‍പ്പെടുന്നതിനെയോ സേവനവൃത്തികളില്‍ വ്യാപൃതമാവുന്നതിനെയോ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനെയോ ഇസ്ലാം ഒരു നിലയ്ക്കും വിലക്കുന്നില്ലെന്ന് ഇതും ഇതുപോലുള്ളവയുമായ സംഭവങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് കടകമ്പോളങ്ങളുടെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്വം ഏല്‍പിച്ചിരുന്നത് ശിഫാ ബിന്‍തു അബ്ദില്ലാ എന്ന സ്ത്രീയെയായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. നമ്മുടെ കാലത്തെ ഉപഭോക്തൃസംരക്ഷണ വകുപ്പിന്റെ ഡയറക്ടര്‍ പദവിക്കു സമാനമായ സ്ഥാനമാണത്.
സമകാലീന സമൂഹത്തിലും മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലെന്നപോലെ സാമൂഹിക സേവനരംഗത്തും പൊതുജീവിതത്തിലും സജീവമായി പങ്കുവഹിച്ചുവരുന്നുണ്ട്. ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇറാനിയന്‍ സ്ത്രീകള്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അവിടത്തെ യൂനിവേഴ്സിറ്റികളിലെ പ്രഫസര്‍മാരിലും മറ്റു ജീവനക്കാരിലും നാല്‍പതു ശതമാനത്തോളം സ്ത്രീകളാണ്. നഴ്സറി സ്കൂള്‍ തൊട്ട് ഹൈസ്കൂളിലെ അവസാനവര്‍ഷം വരെ അധ്യാപനവൃത്തി പൂര്‍ണമായും നിര്‍വഹിക്കുന്നത് സ്ത്രീകളാണ്. ഇറാനിലെ നല്ലൊരു വിഭാഗം സ്ത്രീകള്‍ സ്വന്തമായി കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവരാണ്. സ്വകാര്യസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉന്നത ജോലിയിലേര്‍പ്പെട്ടവരും നിരവധിയാണ്. ധാരാളം വനിതാ അഡ്വക്കേറ്റുമാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അവിടെ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലായി പതിനൊന്ന് ലക്ഷത്തിലേറെ സ്ത്രീകള്‍ സേവനമനുഷ്ഠിച്ചു വരുന്നു. മാധ്യമരംഗത്തും ഇറാനില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്. ടെലിവിഷന്‍ മേഖലയില്‍ മുപ്പത്തഞ്ചു ശതമാനം സ്ത്രീകളാണ്.
ഈജിപ്ത്, സുഡാന്‍ തുടങ്ങി ഇതര മുസ്ലിം നാടുകളിലും ഇസ്ലാമിക മര്യാദകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടു തന്നെ ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. മതപണ്ഡിതന്മാരോ ഇസ്ലാമിക പ്രസ്ഥാനങ്ങളോ ഇതിനെ എതിര്‍ക്കാറില്ലെന്നതും ശ്രദ്ധേയമത്രെ. ഈ വിധം പൊതു ജീവിതത്തില്‍ സജീവമായി പങ്കുവഹിക്കാന്‍ അനുവദിക്കുമ്പോഴും സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ ചുമതല ഗൃഹഭരണവും കുട്ടികളുടെ സംരക്ഷണവുമാണെന്ന കാര്യം ഇസ്ലാം ഊന്നിപ്പറയുന്നു. അതവഗണിക്കുന്നത് അത്യന്തം അപകടകരവും ദൂരവ്യാപകമായ വിപത്തുകള്‍ക്ക് നിമിത്തവുമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.

No comments:

Post a Comment